Friday, October 08, 2010

ഒരു ലണ്ടന്‍ ഡയറി.

അന്നൊരു ഞായറാഴ്ച ആയിരുന്നു.ശനിയാഴ്ചയുടെ പിറ്റേ ദിവസ്സം.ജെറ്റിന്റെ ബോയിംഗ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാന താവളത്തിന്റെ റണ്‍വേയില്‍ കിഴ്ക്കേലെ കണ്ടന്‍ പൂച്ചയെ പോലെ നാലുക്കാലില്‍ നിലത്ത് ചാടി കുറെ നേരം ഓടി നിന്നു .അപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി.പൂവന്‍ കോഴികളുടെ കൂക്കലോ,കിളികളുടെ കലപില ശബ്ദമോ അവിടെ ഇല്ല.ശനിയാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറില്‍ നിന്ന് ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ആകെ ഒരു നിശബ്ദത.നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാക്സി ചീറി പായുമ്പോള്‍ ഉള്ളില്‍ പേടിയില്ലെങ്കിലും ചെറിയോരു ഭയം  തോന്നാതിരുന്നില്ല.കമ്പ്യൂട്ടറും ബ്ലു ചിപ്പും കൊണ്ട് അമ്മാനമാടുന്ന മോഹന്‍ തോമസിന്‍റെ  ദല്‍ഹിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.ഭയം മാറ്റാന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.കാറോടിക്കുന്ന ഡ്രൈവര്‍ സായിപ്പ് നിങ്ങള്‍ , ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എന്താണ് പ്രശ്നമെന്ന് എന്നോട് ചോദിക്കുന്നു.ഒരു വിധത്തില്‍ സായിപ്പിന്‍റെ കത്തിയില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഹോട്ടല്‍ റൂമിലെത്തി.
                  ആദ്യ ദിവസങ്ങളില്‍ ഫുള്‍ ഇഗ്ലിഷ്  ബ്രേക്ക്‌ ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു.ഒരു പ്ലേറ്റില്‍ കുറെ വിഭവങ്ങള്‍ ..........ചിലതിനു ഭയങ്കര പുളി മാത്രം,ചിലതിനു എരിവും,ചിലതിനു ഉപ്പുമൊക്കെ.....ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും )ഓരോന്നായി കഴിച്ചു .ഇങ്ങനെ  കുറെ ദിവസങ്ങള്‍  കഴിച്ചു കഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.അത് ഓരോന്നായി കുറേശെ എടുത്തു മിക്സ്‌ ചെയ്താണ് കഴിക്കേണ്ടതെന്നു.പിറ്റേ ദിവസം അങ്ങനെ കഴിച്ചു നോക്കി.നല്ല  ടേസ്റ്റ്!!!

                  അങ്ങനെ ദിവസങ്ങള്‍ കഴിയുന്തോറും പല കാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി.കൂട്ടത്തില്‍ പറ്റിയ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി.ഒരു ദിവസം ലഞ്ച് ടൈം ആകാറായപ്പോള്‍ ഒരു സഹ പ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു "Are you coming to barbecue?"." No no .......Am not coming)ഞാന്‍ പറഞ്ഞു .ഛെ !അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും എന്നെ കിട്ടില്ല.....ഞാന്‍ മനസ്സില്‍ പറഞ്ഞു.ഓഫീസില്‍ ഉള്ള എല്ലാവരും പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഡിക്ഷ്ണറി എടുത്തു നോക്കി.barbecue ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോഴാണ് മനസിലായത്.പിന്നെ ഞാനും പതുക്കെ പോയി.ഓഫീസിലെ ശായിപ്പമ്മാര്‍ എന്നോട് പല തമാശകളും പറഞ്ഞിട്ട് ചിരിക്കും.ഇവിടെ ഉള്ള ശായിപ്പന്മാര്‍ക്ക്‌ ശരിക്ക് ഇംഗ്ലിഷ് അറിയാത്തത് കൊണ്ട് എനിക്കത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഒന്നും മനസിലായില്ലെങ്കിലും ഞാനും കൂടെ ചിരിക്കും.അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലിഷ് അറിയില്ലെന്ന്.`പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശയാന്നെങ്കില്‍ ഞാന്‍ പെടും.അപ്പോള്‍ പതുക്കെ എന്‍റെ ചിരി ചമ്മിയ ചിരിയായി മാറും.ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന ഓഫീസിലെ റിസഷ്പനിസ്റ്റ്‌ എന്നെ കാണുമ്പോള്‍ ചിരിക്കാറുണ്ട്.ആദ്യം ഞാന്‍ കരുതി ആ മദാമ കുട്ടിക്ക്‌ എന്നോട് എന്തോ ഒരു ഇത് തോന്നിയിട്ടാണ് എന്ന്.പിന്നീടാണ്‌ മനസിലായത് ഞാന്‍ ചെയ്ത ഏതോ ഒരു മണ്ടത്തരം ഓര്‍ത്തിട്ടാണ് ആ കുട്ടി ചിരിക്കുന്നതെന്ന്.



                    പിന്നെ എനിക്ക് ഇവിടെ മിക്കവാറും എല്ലാ ദിവസങ്ങളിലും ആരുടെയന്കിലും കൈയില്‍ നിന്ന് കിട്ടാറുണ്ട്.ആദ്യ ദിവസ്സം തന്നെ ട്രെയിനില്‍ നമ്മുടെ KSRTC ബസ്സിലെ പോലെ "ചവട്ടി കൂട്ടി" നടന്നതിനു ഒരു മദാമ എന്‍റെ കാലില്‍ ആഞ്ഞു ചവട്ടി.നമ്മുടെ ഗാന്ധിജിക്ക്‌ സൗത്ത്‌ ആഫ്രിക്കയില്‍ വച്ച് കിട്ടിയത് പോലെ.
                 പിന്നെ ഒരു ദിവസം ഭക്ഷണം വാങ്ങിയിട്ട് പൈസ നമ്മുടെ നാട്ടിലെ ചായ കടയിലെ   പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിനു.......ഇവിടെ പൈസ കൈയില്‍ കൊടുക്കന്നമെത്രേ!.എന്തിനു പറയാന്‍......ഇവിടെ ടോയിലെറ്റ്‌ കഴുകാന്‍ വന്ന സ്ത്രി വരെ ഒരു കാരണവും കൂടാതെ എന്നെ തെറി വിളിച്ചു!!.അവര്‍ ടോയിലെറ്റ്‌ കഴുകി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഉപയോഗിച്ചത് തെറ്റാന്നത്രേ.ഓരോ നാട്ടിലെ ഓരോ നിയമങ്ങള്‍!!.പിന്നെ എന്ത് തെറ്റിനും പരിഹാരമായി ഇവര്‍ തന്നെ കണ്ടു പിടിച്ച "സോറി" പറഞ്ഞു തടി തപ്പുന്നു.
                    "സോറി" യുടെ കാര്യം പറഞ്ഞപ്പോഴാണ്ണ്‍ ഓര്‍ത്തത്‌, ഇവിടെ എന്തിനും ഏതിനും സോറി പറയണം.തുമ്മുന്നതിനു,ചുമക്കുന്നത്,എന്തിനു ഒരു കോട്ട് വായിടുന്നതിനു വരെ സോറി പറയണം.സോറി പറയാനുള്ള ബിദ്ധിമുട്ടു കാരണ്ണം കോട്ട് വായ വന്നാലും ഞാന്‍ കടിച്ചു പിടിച്ചിരിക്കും.അതെ പോലെ ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് "താങ്ക് യു".ആരും ഒരു സഹായവും ചെയ്തില്ലെങ്കിലും താങ്ക് യു പറയണം.എന്തെങ്കിലും സഹായം ചെയ്തവനെ തെറി വിളിച്ചു ശീലിച്ച നമ്മുക്ക് ഇതൊരു വെല്ലുവിളിയാണ്.
              സായിപ്പന്മാരുടെ ആക്‌സന്‍റ് രസകരമാണ്.ഞാനും അത് പോലെ പറയാന്‍ ശ്രമിച്ചു നോക്കി......നടക്കുന്നില്ല....ചെറുപ്പത്തില്‍ നാക്ക് വടിക്കാന്‍ പോയത് മണ്ടതരമായെന്നു ഇപ്പോള്‍ തോന്നുന്നു.അതെ പോലെ ഇവിടത്തെ വെളുത്ത് തുടുത്ത സായിപന്മാരെ കണ്ടപ്പോള്‍ എനിക്കും ഒരു ആഗ്രഹം തോന്നി,അവരെ പോലെ ആകാന്‍!!!!.ഞാനും എന്‍റെ മീശ വടിച്ചു കളഞ്ഞു,പക്ഷെ സായിപ്പായില്ല ,പകരം സോമാലിയന്‍ ആയിപ്പോയി.ഇപ്പോള്‍ തോന്നുന്നു പഴുതാര പോലെ ഇരുന്നതാന്നെങ്കിലും അത് ഉണ്ടായിരുന്നപ്പോള്‍ നന്നായിരുന്നു എന്ന്.
ഇനി വഴിയോര കാഴ്ചകളെ കുറിച്ച്......
              ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "പെറ്റ തള്ള സഹിക്കില്ല ." നടു റോഡിലും ഉമ്മ വെച്ച് കളിക്കുന്നവര്‍ ,വസ്ത്രത്തിന് പിശുക്ക് കാട്ടുന്നവര്‍,പാര്‍ക്കുകള്‍ ബെഡ് റൂമാണ് എന്ന് കരുതുന്നവര്‍,കൊച്ചു കുട്ടികള്‍ മുതല്‍ സി ,സി അടഞ്ഞു തീര്‍ന്ന തള്ളമാര്‍ വരെ പ്രകോപനപരമായ  വസ്ത്ര ധാരണ രീതിയാണ് ഇവിടെ പിന്തുടരുന്നത്.ഇവിടത്തെ വസ്ത്ര ധാരണ രീതിയുടെ മറ്റൊരു പ്രത്യേകത നമ്മുക്ക് under wear ഇട്ടവരെയും ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ്.
                 പിന്നെ പൌണ്ടുകള്‍ വിളഞ്ഞു നില്‍ക്കുന്ന മനോഹരമായ പാടങ്ങള്‍.അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധ ദേശക്കാരും ഭാഷക്കാരുമായ മീശയില്ലാത്ത ജനങ്ങള്‍.അവരുടെ കൂടെ കട്ടി മീശ വച്ച കുറെ മലയാളികളും.(കൊച്ചു കുട്ടികളെ പോലെ സാരിയില്‍ തൂങ്ങി നടക്കുന്നവരും.)
                 ഇവിടെ ഞാന്‍ വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍  വെറുതെ ലണ്ടന്‍ ജംഗ്ഷനില്‍ പോകും .പക്ഷെ അവിടെ ഇരിക്കാന്‍ ജിമ്മി ചേട്ടന്‍റെ തയ്യല്‍ കടയോ,ഉണ്ടന്‍ ഭാജിയുടെ ചായ കടയോ ഇല്ല.പകരം പമ്പുകള്‍ ആണ്.മാല പോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന പ്രൈവറ്റ് ബസ്സുകളോ ഇല്ല.  പകരം നിലത്ത് മുട്ടി പോകുന്ന ട്രാമുകളും  ഡബ്ള്‍ ഡെക്കര്‍ ബസ്സുകലുമാണ്.ഇവിടത്തെ ട്രാഫിക്‌ നിയമങ്ങളും രസകരമാണ്.വഴി യാത്രകാര്‍ സീബ്ര ലൈനില്‍ കാലെടുത്തു വെച്ചാല്‍ പിന്നെ വാഹനങ്ങള്‍ എല്ലാം നിര്‍ത്തി തരും.ഇത് അറിയാതെ ഞാന്‍ ഒരു ദിവസ്സം സീബ്ര ലൈനില്‍ നിന്ന് കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടിരുന്നു.എന്‍റെ നാല് വശത്തുമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങി.വാഹനങ്ങള്‍ എല്ലാം നിര്‍ത്തിയിട്ടിരിക്കുന്നത് ഞാന്‍ സീബ്ര ലൈന്‍ ക്രോസ് ചെയ്തു കടന്നു പോകാന്‍ വേണ്ടിയായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴെക്കും ലണ്ടന്‍ ജംഗ്ഷന്‍ മുഴുവന്‍ ഒരു വലിയ ട്രാഫിക്‌ ജാം ആയി കഴിഞ്ഞിരുന്നു.
              ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ പ്രശ്നം.കോര്‍ക്ക് കൊണ്ട് കോര്‍ത്തിട്ട് കിട്ടാതെ വരുമ്പോള്‍ കൈ കൂട്ടി കോര്‍ക്കുന്നത് കാണുമ്പോള്‍ സായിപ്പന്മാര്‍ കുടുകുടെ ചിരിക്കും.ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപിത്തം പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഇവിടെ കിട്ടുന്നത്.ഉപ്പില്ല.....മുളകില്ല....മല്ലിയില്ല ....മഞ്ഞളില്ല.....പശു തിന്നുന്നത് പോലെ കുറെ ഇലകള്‍ ചവച്ചരിച്ചു തിന്നണ്ണം!.ഇതൊക്കെ തിന്നാല്‍ സായിപ്പ്‌ ആകുമെങ്കില്‍ ആവട്ടെ എന്ന് കരുതി ഞാനും തിന്നും.ഇന്ത്യന്‍ റൂപീസില്‍ നോക്കുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ക്ക്‌ തീ പിടിച്ച  വിലയാണ്.പഴത്തിന്‍റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്ന് ആലോചിക്കും .വില കുറവുള്ളത് ഒന്നിന് മാത്രം.സ്കോചിനു മാത്രം.അതിനു പിന്നെ ബിവറേജസില്‍ പോയി ക്യൂ നില്‍കേണ്ട ആവശ്യവും ഇല്ല.ഏതു പെട്ടികടയിലും കിട്ടും.
                പിന്നെ ഇവിടെ "girl friends"നെ കിട്ടാന്‍ എളുപ്പമാണ് എന്ന് പറയുന്നു.വെറുതെ കേറി മുട്ടിയാല്‍ മതി.....കിട്ടുമെത്രേ.എന്‍റെ അടുത്ത റൂമില്‍ താമസിക്കുന്ന ഒരു നേപ്പാളി കുട്ടിയെ ഞാനും ഒന്ന് മുട്ടി നോക്കി.എനിക്കും കിട്ടിയേനെ ......ആ കുട്ടിയുടെ Boy friend ന്‍റെ കൈയില്‍ നിന്ന്.ഞാന്‍ വാതിലിനു പുറത്ത് നിന്ന് കൊണ്ട് നേപ്പാളിയോടു വലിയ ഡയലോഗ് ഒക്കെ വിട്ടു.അവസാനം നേപ്പാളി എന്നെ ന്യൂഡില്‍സ്‌ കഴിക്കാന്‍ അകത്തേക്ക് ക്ഷണിച്ചു.സൂചി കടത്താന്‍ സ്ഥലം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല.ന്യൂഡില്‍സ്‌ തിന്നാന്‍ അകത്തു കടന്നപ്പോഴാണ്ണ്‍ കണ്ടത് ഒരു എരപ്പാളി അകത്തു ,ഞാന്‍ പറഞ്ഞതു എല്ലാം കേട്ടുകൊണ്ട് ബെഡില്‍ കിടക്കുന്നു.പത്തു മിനിറ്റ് കൊണ്ട് കഴികേണ്ട ന്യൂഡില്‍സ്‌ ഒരു മിനിറ്റ് കൊണ്ട് കഴിച്ചു ഞാന്‍ സ്ഥലം കാലിയാക്കി കൊടുത്തു.ഇന്ത്യയെ ഓര്‍ത്തു മാത്രം.നേപ്പാളിയുടെ ഇടി കിട്ടിയാല്‍ നാണകേടു ഇന്ത്യക്കല്ലേ?.
                പിന്നെ ഈ മഹാ നഗരത്തില്‍ പിച്ചക്കാര്‍ വരെ മോഡേണ്‍ ആണ്.മൊബൈല്‍ ഫോണും ഐ പാഡ് വരെയും ഉള്ളവരാണ്ണ്‍ ഇവിടത്തെ പിച്ചക്കാര്‍.!!!.motherrrrr........ motherrrr .......എന്ന് വിളിച്ചു യാചിക്കുന്ന സ്ത്രീകളെ ലണ്ടന്‍ തെരുവുകളില്‍ കാണാം.പിച്ച ചട്ടി ഇല്ലെന്നു മാത്രം.
                 ഇവിടെ ജീവിക്കുമ്പോള്‍ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പ്രതീതിയാന്നു .നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ,പൊടി കൊണ്ട് ശ്വാസം മുട്ടിക്കുന്ന വഴികള്‍,തിക്കി തിരക്കി പോകുന്ന ബസ്സുകള്‍,ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ .......പിന്നെ .....പിന്നേ......മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ പെണ്‍ കുട്ടികള്‍.അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുനുണ്ടാകും .ശരിയാണ്......പട്ടുമെത്തയില്‍ ഒരു അട്ടക്ക് എന്ത് കാര്യം.കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പോട്ടക്കുളത്തിലല്ലേ.?!.


             ഒരു നാള്‍ ഞാനും തിരിച്ചു വരും.......
             കൊയ്തെടുത്ത  പൌണ്ടുകള്മായ്‌........
             നെയ്തെടുത്ത  സ്വപനങ്ങളുമായ്........
             വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും......
             കൊള്ളക്കാരുടെ ആ നാട്ടിലേക്ക്‌.........
             Nooooooooo......
             ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക്.......


            "തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
             ഗ്രാമം കൊതിക്കാറില്ലെങ്കിലും
             തിരികെ മടങ്ങുവാനും, തീരത്തടുക്കുവാന്‍
             ഞാന്‍ കൊതിക്കാറുണ്ടെന്നും......
                          
                                                                                              സ്നേഹപൂര്‍വം.....

                                                                                                   ജോണ്‍ ഫ്രാന്‍സിസ്‌.

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....